എടക്കര: ഗ്രാമപഞ്ചായത്തുകളുടെ സാരഥികളെ നിശ്ചയിക്കാന്‍ ദിവസങ്ങൾ ബാക്കിനിൽക്കെ അന്തിമ തീരുമാനത്തിലെത്താതെ രാഷ്ട്രീയ പാർട്ടികൾ.
എടക്കര, ചുങ്കത്തറ, മൂത്തേടം ഗ്രാമപഞ്ചായത്തുകളിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയാതെ കോണ്‍ഗ്രസ്,മുസ്ലിം ലീഗ് പാർട്ടി നേതൃത്വങ്ങൾ സജീവ ചർച്ചകളുമായി രംഗത്തുള്ളത്.
എടക്കരയിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന ദീപ ഹരിദാസ്, വി.എസ്. സജിത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. പുഷ്പവല്ലിയും പ്രസിഡന്റ് പദവി അവകാശവാദവുമായി രംഗത്തുണ്ട്. എന്നാൽ കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിലെ എരഞ്ഞിക്കൽ അബ്ദുൾ റസാഖിനാകുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.
വഴിക്കടവിൽ മാമാങ്കര വാർഡിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ റംലത്ത് നെയ്തക്കോടൻ പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ഉഷാ വേലുവിനെയും നിശ്ചയിച്ചിട്ടുണ്ട്. എട്ട് സീറ്റുകൾ വീതം കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമുള്ള വഴിക്കടവിൽ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യവുമായി മരുത, വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും രംഗത്തുണ്ട്.
പട്ടികജാതി സംവരണമായതിനാൽ ചുങ്കത്തറയിൽ മണലി വാർഡിൽ നിന്ന് വിജയിച്ച സി.കെ. സുരേഷായിരിക്കും പ്രസിഡന്റ്്. ബ്ലോക്ക് മുൻ പഞ്ചായത്തംഗം കൂടിയാണ് സുരേഷ്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം സംന്ധിച്ച് ലീഗ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ കെ.പി. മൈമൂനയ്ക്കാണ് പ്രാഥമിക പരിഗണന. എന്നാൽ ലീഗിലെ പ്രാദേശിക നേതൃത്വങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. മുൻ മെംബറായ വഹിദ മുഹമ്മദാലിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം രംഗത്തുണ്ട്. പോത്തുകല്ലിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നേതൃത്വങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു.
പാതാർ വാർഡിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ എം.എ. ജോസ് പ്രസിഡന്റാകും. പോത്തുകൽ സഹകരണ ബാങ്ക് പ്രസസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമാണ് എം.എ. ജോസ്. മുസ്ലിം ലീഗിലെ കെ. ഷറഫുന്നീസയാകും വൈസ് പ്രസിഡന്റ്. മൂത്തേടത്ത് മഹിളാ കോണ്‍ഗ്രസ് എടക്കര ബ്ലോക്ക് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ടി.കെ. ഹഫ്സത്തിനായിരിക്കും പ്രസിഡന്റ് സ്ഥാനം നൽകുക. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ വി.പി. അ്ദുറഹിമാൻ, വി.പി. റഷീദ്, വട്ടിപ്പറന്പത്ത് ബഷീർ എന്നീ മൂന്ന് പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്.